Thursday, July 31, 2008

കാവ്യയും മമ്മൂട്ടിയും

മലയാളത്തിലെ സിനിമാഭിനേതേക്കാളുടെ ഇന്‍റര്‍വ്യൂ കേള്‍ക്കുന്നത് ഒരു വിചിത്രാനുഭവം തന്നെയാണ്. അഭിനയിച്ച എല്ലാം നല്ലവേഷങ്ങളായിട്ടുള്ള ചിലര്‍, ഗലീലിയോ, ഒഥല്ലോ, ക്ലിയോപാട്ര എന്നിവരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കൊതിച്ചു നടക്കുന്നവര്‍, താന്‍ പണ്ടു പറഞ്ഞ തമാശ ആവര്‍ത്തിച്ചു പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, നിര്‍ത്താതെ സംസാരിച്ചു തലവേദന കൂട്ടുന്നവര്‍, അങ്ങനെ നടീനടന്മാര്‍ പലവിധം.

എന്നാല്‍, നാട്യങ്ങളില്ലാതെ, ഹൃദയം തുറന്നു സംസാരിക്കുന്നത് കാവ്യാ മാധവന്‍ മാത്രം. Genuine straight talk. അഭിമുഖത്തില്‍ യാതൊരഭിനയവുമില്ല. ആലോചിച്ചുഴിഞ്ഞ്, അളന്നു കുറിച്ച്, പറയണോ പറയേണ്ടേ എന്ന് ശങ്കിച്ച് സംസാരിക്കുന്ന ഭൂരിപക്ഷത്തില്‍ നിന്നും വളരെ അകലെയാണ് കാവ്യയുടെ സ്ഥാനം.

എന്നാല്‍ മമ്മൂട്ടിയോ? എന്തൊക്കെയോ അഗാധമായാലോചിച്ച്, ചിന്തയുടെ മണിമുത്തുകളെന്ന ഭാവേന പാതി വിഴുങ്ങിപ്പറയുന്ന വാചകങ്ങള്‍ പലപ്പോഴും വെറും പൊള്ളയാണ്. പറയുന്നത് ആത്മാര്‍ത്ഥമാണോ അല്ലയോ എന്ന സംശയം സദാ പ്രേക്ഷകരില്‍ ഉയര്‍ത്തുന്നതരം സംഭാഷണരീതി.

നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ എനിക്കിഷ്ടമാണെന്നും കാവ്യ എന്ന നടിയെ എനിക്ക് അത്ര പഥ്യമല്ലെന്നും കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ.

Wednesday, July 30, 2008

കൊളസ്റ്ററോള്‍

എന്താണ് പ്രശ്നം, എന്താണെങ്കിലും തുറന്നു പറയൂ!
അല്ല, എന്‍റെ ഇടനെഞ്ചില്‍ ഒരു വേദന... ഹൃദയം ഇരിക്കുന്ന വശത്തു തന്നെ.
വ്യായാമം ചെയ്യാറുണ്ടോ?
പിന്നില്ലാതേ! ആഴ്ചയില്‍ മൂന്നു ദിവസം ഓടും.
ഭക്ഷണം?
വളരെ ശ്രദ്ധിച്ച്. ചോറ് കൈകൊണ്ട് തൊട്ടിട്ട് ഇന്നേയ്ക്ക് ഒന്നരമാസമാവുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള മിതമായ ഭക്ഷണം.
ഹും, നോക്കട്ടെ, കുടുംബത്തില്‍ കൊളസ്റ്ററോള്‍ ഉള്ളതായി ആരെങ്കിലും ഉണ്ടോ?
അപ്പൂപ്പനുണ്ടായിരുന്നു. അച്ഛനുണ്ടായിരുന്നു. അമ്മയ്ക്കുണ്ടോ എന്നറിയില്ല.
പിന്നെന്തിനാ എന്‍റടുത്തു വന്നത്? ചോദിക്കാനുണ്ടോ? ഇത് മറ്റവന്‍ തന്നെ!

Monday, July 28, 2008

ഹിന്ദിസ്ഥാന്‍

ഇത് അമേരിക്കയാണ്. സമ്മതിച്ചു. നിങ്ങളും ഞാനും ഇന്ത്യക്കാരും. പൊതുവേ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയ്ക്ക് വെളിയിലെത്തിപ്പെട്ടാല്‍ രാജ്യസ്നേഹം കൂടുമല്ലോ.

എന്നു കരുതി, അപരിചിതനായ എന്നോട് നിങ്ങള്‍ “ക്യാ ഹാല്‍ ഹേ” എന്ന് ചോദിക്കേണ്ട കാര്യമില്ല കേട്ടോ. ഒന്നാമതേ എനിക്ക് ഹിന്ദി അത്ര പിടിയില്ല. രണ്ടാമത്, ഞാന്‍ ഫുജിയില്‍ നിന്നും കുടിയേറിയവനാണെന്നോ ശ്രീലങ്കക്കാരനാണെന്നോ നിങ്ങള്‍ക്ക് യാതൊരുറപ്പുമില്ലാത്ത സ്ഥിതിയ്ക്ക് ഒരു ‘ഹിന്ദി’സ്ഥാന്‍കാരനാണ് ഞാനെന്ന നിങ്ങളുടെ അനുമാനത്തിന് യാതൊരടിസ്ഥാനവുമില്ല.

പിന്നെ, കണ്ണുദീനം എന്‍റേതായതിനാലും നിങ്ങള്‍ എന്‍റെ കണ്ണുവൈദ്യനായിപ്പോയതിനാലും മാത്രം ഞാന്‍ അനിഷ്ടം കാണിക്കാതെ, എനിക്കറിയാവുന്ന ഏക ക്യാഷ്വല്‍ ഹിന്ദി പ്രയോഗമായ “ചല്‍ത്താ ഹേ” എന്നു പറഞ്ഞുവെന്നു മാത്രം. വെറുതേ ഇതൊരു ശീലമാക്കേണ്ട.

Saturday, July 26, 2008

ഉപദ്രവം

എന്‍റെ കിടാവിനു മൂന്നു വയസ്സ്. സുഹൃത്തിനു രണ്ടു കുട്ടികള്‍: മൂത്തയാള്‍ക്ക് അഞ്ചു വയസ്സും രണ്ടാമനു രണ്ടു വയസ്സും. അങ്ങനെ ഒരു വൈകുന്നേരം കുടുംബസമേതം സുഹൃത്തിന്‍റെ വീട്ടില്‍ ചെലവഴിക്കുന്നു.

ലോകകാര്യങ്ങള്‍ പറഞ്ഞ് രണ്ട് സ്മോളും വിട്ട്, കുട്ടികളുടെ ബഹളവും കേട്ടങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു: അഞ്ചുവയസ്സുകാരന്‍ മോശമല്ലാത്ത രീതിയില്‍ ശാരീരികാക്രമണമാണ്. കുട്ടികളാവുമ്പോള്‍ കൊണ്ടും കൊടുത്തും വളരണം എന്ന അഭിപ്രായമുള്ളതു കൊണ്ട്, ഞാന്‍ അതത്ര കാര്യമാക്കിയില്ല. എന്‍റെ മകന്‍ ചെറിയ കരച്ചിലും മറ്റുമായി നില്‍ക്കുകയാണ്. എന്നിട്ടും മറ്റേയാള്‍ വിടുന്ന ലക്ഷണമില്ല. സുഹൃത്തിന്‍റെ ഇളയമകന്‍ പരിസരത്തൊക്കെയുണ്ട്. എന്‍റെ ശ്രദ്ധ വീണ്ടും സംഭാഷണത്തിലേയ്ക്കായി.

ഒരു പത്തു മിനിട്ടു കഴിഞ്ഞു കാണില്ല, വീണ്ടും അടിയുടെ പൊടിപൂരം! മകന്‍റെ മേല്‍ സുഹൃത്തിന്‍റെ മകന്‍റെ വക പഞ്ചവാദ്യം! സ്വയരക്ഷ പഠിക്കട്ടെ എന്നു കരുതി ഞാന്‍ മൌനത്തില്‍ തന്നെ. ഭാര്യയും സുഹൃത്തിന്‍റെ ഭാര്യയും സിനിമാ, പാചക, പരദൂഷണലോകത്താണ്. ഞങ്ങള്‍ ആണവക്കരാറിലും.

വീണ്ടും പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞിട്ടുണ്ടാവണം. ഒരു ബഹളം കേട്ടു നോക്കിയപ്പോള്‍ മകന്‍റെ പല്ലിനിട്ടാണ് ഇത്തവണ പഞ്ച്. ഞാന്‍ ശിലായുഗത്തില്‍ തന്നെ. പഞ്ചു കിട്ടി ഒന്നു നിലവിളിച്ച ശേഷം, എന്‍റെ മകന്‍ സുഹൃത്തിന്‍റെ ഇളയവന്‍ രണ്ടു വയസ്സുകാരനിട്ട് ഒന്നു കൊടുത്തു.

“മോനേ,” ഞാന്‍ വിലക്കുന്ന ശബ്ദത്തില്‍ തടഞ്ഞു.

ഇളയവന്‍റെ കരച്ചില്‍ കേട്ട് എങ്ങു നിന്നോ സുഹൃത്തിന്‍റെ ഭാര്യ ഓടി വന്നു. എന്നിട്ട് എന്‍റെ മകനെ നോക്കി: “ഇവന്‍ തരം നോക്കാതെ ഭയങ്കര ഉപദ്രവമാണല്ലോ!”

Friday, July 25, 2008

നാടകമേ ജീവിതം

ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. “മുറിവുണങ്ങി” എന്നായിരുന്നു നാടകത്തിന്‍റെ പേര്. “നമസ്കാരം, സാര്‍!” എന്നു മാത്രമായിരുന്നു എന്‍റെ ഡയലോഗ്. വഴിയില്‍ക്കിടന്ന ബീഡിക്കുറ്റി കത്തിച്ച് പുകവിട്ട ഉറ്റസ്നേഹിതനെ (ബാബു), രണ്ടുകൂട്ടുകാര്‍ (രാമുവും ദാമുവും) ചേര്‍ന്ന് ചതിച്ച് അധ്യാപകനില്‍ നിന്നും അടിയും ഉപദേശവും വാങ്ങിക്കൊടുപ്പിക്കുന്ന കഥയില്‍ സദാചാരത്തിന്‍റെ കാവല്‍‍ഭടന്മാരിലൊരാളായ ദാമുവായാണ് ഞാന്‍ അരങ്ങത്തെത്തിയത്. ഇടയ്ക്കിടെ സംഭാഷണങ്ങള്‍ മറന്നുപോകുന്നതിനാല്‍, റിഹേഴ്സല്‍ സമയത്തുതന്നെ, എന്‍റെ ബാക്കി ഡയലോഗുകളെല്ലാം രാമു ആയി അഭിനയിച്ച ജയകുമാര്‍ കൈക്കലാക്കിയിരുന്നു.

ബാബു, തന്നെ തല്ലിയ അധ്യാപകനെ പതിയിരുന്ന് കല്ലെടുത്തെറിയുന്നതും, പിന്നീട് തെറ്റുമനസ്സിലാക്കി ബാബുവും അച്ഛനും കൂടി ആശുപത്രിക്കിടക്കയില്‍ അധ്യാപകനെ സന്ദര്‍ശിച്ച് മാപ്പപേക്ഷിക്കുന്നതും അധ്യാപകന്‍ സ്നേഹവാത്സല്യങ്ങളോടെ ബാബുവിന് മാപ്പുകൊടുക്കുന്നതും, കുട്ടികളെല്ലാരും കൂടി ആഹ്ലാദാരവങ്ങളോടെ, “മുറിവുണങ്ങീ, മുറിവുണങ്ങീ, ഞങ്ങടെ മാഷിന്‍റെ മുറിവുണങ്ങീ!” എന്ന് പാടി തുള്ളിച്ചാടുകയും ചെയ്യുന്നതോടെ നാടകം സമാപ്തിയിലെത്തിച്ചേരുകയാണ്.

അതിനു ശേഷം, ഒരു വര്‍ഷത്തോളമോ മറ്റോ വീട് നാടകാഭിനയത്തിന്‍റെ അരങ്ങായി രൂപാന്തരപ്പെട്ടു. ലൈറ്റുകളിലും സ്വിച്ചുകളിലും മിന്നിത്തിളങ്ങുന്ന എല്‍. ഇ. ഡി. കളിലും അനിയനു വന്നു ചേര്‍ന്ന ഭ്രമവും കൂടിയായപ്പോള്‍ പ്രൊഫഷണല്‍ ലൈറ്റിംഗിന്‍റെ അകമ്പടിയോടെ ഞങ്ങള്‍ പല നാടകങ്ങളും കതകടച്ചിട്ട് അരങ്ങേറി. രണ്ടനിയന്മാരും ഒരു അളിയനും ഞാനുമായിരുന്നു കഥാപാത്രങ്ങളായി രംഗത്തുവന്നത്. ആരാണോ രംഗത്തില്ലാത്തത്, അവര്‍ക്കായിരുന്നു ആ സമയം ലൈറ്റിംഗിന്‍റെ ചുമതല. സ്കൂളവധിക്കാലത്തിനൊടുവില്‍ ഈ നാടകം കുടുംബസദസ്സില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാനനിമിഷം അളിയന്‍ കാലുവാരിയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഈ തിരിച്ചടി, പതിയെപ്പതിയെ നാടകക്കമ്പം ഇല്ലാതാവാന്‍ കാരണമാക്കി.

കോളജ് വിദ്യാഭ്യാസ കാലത്ത് വീണ്ടും നാടകങ്ങളോട് പ്രിയമേറി. ഒന്നുരണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ നാടകാഭിനയത്തില്‍ നിന്നും വിരമിച്ച് സം‌വിധാനം മാത്രം ഏറ്റെടുത്തു. കാരണം മറ്റൊന്നുമല്ല. ഞാന്‍ താരതമ്യേന മോശമായ ഒരു നടനാണെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. അഭിനയിക്കാന്‍ മോശമായിരുന്നെങ്കിലും നാടകരംഗത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നതിനാലും, മറ്റുള്ളവര്‍ അഭിനയിച്ചത് ശരിയായോ എന്നു വിലയിരുത്താന്‍ കഴിഞ്ഞിരുന്നതിനാലുമാണ് സം‌വിധാന രംഗത്തു തുടര്‍ന്നത്. ‘ശരിയായ നാടകം’ എന്താണെന്ന് എനിക്ക് ഇനിയുമറിഞ്ഞുകൂട. എന്നാല്‍ ‘തെറ്റായ നാടകം’ കണ്ടാല്‍ അത് തെറ്റാണെന്നറിയുകയും ചെയ്യാം. (ആ തെറ്റ് എങ്ങനെ തിരുത്താം എന്നത് വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ചു മാറും.)

ഈ അവസാന ഖണ്ഡിക തന്നെ എന്‍റെ ജീവിതത്തിന്‍റേയും കഥ!

Thursday, July 24, 2008

എന്താ സംഗതി!

ഏഷ്യാനെറ്റ് ഏഭ്യന്‍റെ ‘സംഗതി’കള്‍ കണ്ടിരിക്കുമ്പോള്‍ ഒരു ദുരാഗ്രഹം. വളഞ്ഞ പുരികത്തിനു വരെ ബ്ലോഗുള്ള ഇക്കാലത്ത്, സംഗീതമറിയാത്ത സാധാരണക്കാര്‍ക്ക് ഇക്കണ്ടതൊക്കെ വിവരിച്ചുകൊടുക്കുന്ന ഒരു ബ്ലോഗ് എന്തുകൊണ്ട് ഉണ്ടാകുന്നില്ല.

ഈ വഴിക്ക് സീയെസ് (ഞാനല്ല, ഒറിജിനല്‍ ചുള്ളന്‍) ഒരു ശ്രമം തുടങ്ങിവച്ചത് ആശാവഹമായിരുന്നു. പിന്നെയൊന്നും കാണുന്നില്ല.

ഒഴുക്കിനൊപ്പം

പറയാനുള്ളത് പറഞ്ഞുവരുമ്പോള്‍ വൈകിപ്പോകുന്നു. വലിയതെന്തൊക്കൊയോ പറയാനുണ്ടായിട്ടല്ല. അടുക്കും ചിട്ടയുമില്ലാത്തവ അടുക്കിയൊതുക്കി വരുമ്പോഴേയ്ക്കും പാലത്തിനടിയിലൂടെ വെള്ളമൊട്ടൊഴുകിയിട്ടുണ്ടാവും.

ചുരുക്കത്തില്‍, സമയമില്ലാത്തപ്പോള്‍ തികട്ടിവരുന്നവ കുറിച്ചുവയ്ക്കാനൊരിടം.അത്രമാത്രം.