Monday, November 30, 2009

അരിശം

രാവിലെ എഴുന്നേറ്റ് കുളിച്ച് കുറിയിട്ട് 3.72 GB വരുന്ന 30,681 ഐറ്റംസ് ഡിലീറ്റു ചെയ്തു.



എന്നിട്ടരിശം തീരാതവനാ-
പുരയുടെ ചുറ്റും മണ്ടി നടന്നു.

ഞാനൊരു ഫയങ്കരന്‍ തന്നെ!

Wednesday, November 25, 2009

വിന്‍ഡോ ഫോഗ്

ഒന്നര മൈല്‍ അകലെയുള്ള ഗ്രോസറി ഷോപ്പില്‍ പോകാനും വണ്ടിയില്‍ കയറിയിരുന്നു നാവിഗേഷന്‍ ഓണ്‍ ചെയ്ത് ഷോ-ഓഫ് നടത്തുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു:

“പുതിയ MDX എങ്ങനെയുണ്ട്?”

“അടിപൊളിയല്ലേ! ഇദ് നോക്ക്, മഴ പെയ്താല്‍ വൈപ്പര്‍ തനിയേ വരും. മഴ പോയാല്‍ ഓഫാവും. കുന്നു കയറുമ്പോള്‍ ഹെഡ്‍ലൈറ്റ് കുറച്ച് മുകളിലേയ്ക്ക് ചരിഞ്ഞ് കൂടുതല്‍ വിസിബിലിറ്റി ഉണ്ടാവും. പാസഞ്ചര്‍ സൈഡിലെ സീറ്റ് ഹീറ്റര്‍ ഓണാണെങ്കില്‍ പോലും ആളുണ്ടെങ്കിലേ സീറ്റ് ചൂടാവൂ. പിന്നിലെ രണ്ടുവരി സീറ്റും മടക്കിയിടാം. കോസ്റ്റ്കോയിലും ഹോം ഡിപ്പോയിലും പോകുമ്പോള്‍ എന്തു സൌകര്യമാണെന്നോ. ബ്ലൂടൂത്ത് തനിയേ ആക്ടിവേറ്റ് ആയി ഹാന്‍ഡ്സ് ഫ്രീ ഫോണ്‍ റെഡി. ആറു സീഡീ ചെയ്ഞ്ചര്‍, ആകെമൊത്തം ഒമ്പത് സ്പീക്കേഴ്സ്... ഇതിനകത്ത് “പെരിയാറേ...” വച്ചു പാടിച്ചാല്‍ പെരിയാറ്റില്‍ പോയപോലെ തോന്നും...”

“ആറ്റില്‍ പോകുന്നത് അത്ര നല്ലകാര്യമാണോ? ആശാന്‍ പോയത് അറിയില്ലേ?” ഞാന്‍ ഇടയ്ക്കു കയറി പറഞ്ഞു.

“യേത് ആശാന്‍?”

“ഓ, ഒന്നുമില്ല. ഇതെല്ലാം സൂപ്പര്‍. നിനക്ക് ഈ വണ്ടിയില്‍ വല്ല പ്രശ്നവും തോന്നിയിട്ടുണ്ടോ? എന്തെങ്കിലും ഇം‍പ്രൂവ്മെന്‍റ്സ്?”

“അങ്ങനെയൊന്നുമില്ല... പിന്നെ മഴപെയ്യുമ്പോള്‍ വിന്‍ഡോ ആകെ മൂടി കെട്ടും. ഒന്നും കാണാന്‍ പറ്റില്ല. ഭയങ്കര ഫോഗ് പോലെ. ഇത്രേമൊക്കെ കാശു വങ്ങുന്ന സ്ഥിതിയ്ക്ക് ഇവന്മാര്‍ക്ക് അതു കൂടി സോള്‍വ് ചെയ്യാമായിരുന്നു. വിന്‍ഡോ ഗ്ലാസ് ഹീറ്ററോ മറ്റോ വച്ചിട്ട്.”

അമ്പതിനായിരം ഡോളര്‍ കൊടുത്ത് MDX വാങ്ങിക്കൂട്ടാം. വൈപ്പര്‍ സ്പീഡു മുതല്‍ സീറ്റു ഹീറ്ററിന്‍റെ വരെ അപദാനങ്ങള്‍ പാടാം. എന്നാലും മഴയത്ത് AC ഇട്ടാല്‍ ഫോഗ് ഉണ്ടാവില്ല എന്നറിയണമെങ്കില്‍ സെക്കന്‍ഡ്-ഹാന്‍ഡ് കൊറോള ഓടിക്കുന്ന തെണ്ടിയുടെ സഹായം വേണം. ഹാ, കാശുണ്ടായിരുന്നെങ്കില്‍ ഒരു MDX വാങ്ങി AC ഇട്ട് നടക്കാമായിരുന്നു.

(ഇതാണോ വലിയ കണ്ടുപിടുത്തം എന്നു ചോദിക്കുന്നവര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം വിന്‍ഡോ ഫോഗ് തുടച്ചുതുടച്ച് ഒരുത്തന്‍ എന്‍റെ വണ്ടിയില്‍ വന്നിടിക്കാന്‍ തുടങ്ങിയതിന്‍റെ ഞെട്ടല്‍ മാറി വരുന്നതേയുള്ളൂ.)

Tuesday, November 24, 2009

ചില അപാര കണ്ടുപിടുത്തങ്ങള്‍

“കൈക്കൂലി വാങ്ങിയ ഓഫീസര്‍ പിടിയില്‍” -- വാര്‍ത്ത.

അതിനെന്താ? ഗൂഗിള്‍ റീഡേഴ്സ് ലിസ്റ്റ് ഉപയോഗിച്ച് കൈക്കൂലി കൊടുത്തുകൂടായിരുന്നോ? നിങ്ങളാലോചിച്ചു നോക്കൂ. നേരിട്ടു കൊടുക്കുന്നതിലും എത്ര സേഫ് ആയ മാർഗമാണ്‌ ഫീഡിൽ കൂടെ കൈക്കൂലി കൊടുക്കുന്നത്! നമ്മൾ ഒറിജിനൽ കാശ് കൊടുക്കുന്നില്ല. കാശിന്‍റെ ലിങ്കേ ഷെയർ ചെയ്യുന്നുള്ളൂ. അതെവിടെയാണെന്നു എപ്പോഴും കൃത്യമായുണ്ടാവും. കയ്യൊട്ട് നനയുകയുമില്ല; മീനും പിടിക്കാം.

“അരിയില്‍ മായം കാരണം വേവു കുറയുന്നതായി പരാതി. റേഷന്‍ കടക്കാരന് ഇണ്ടാസ്” -- വാര്‍ത്ത.

അതിനെന്താ? ഗൂഗിള്‍ വേവ് ഉപയോഗിച്ചു കൂടേ? ഓരോ അരിമണിയും പ്രത്യേകം പ്രത്യേകം വേവിയ്ക്കാമെങ്കിലും ശരിക്കും ആവശ്യമുണ്ടെങ്കിൽ മാത്രം അതു ചെയ്യുക. പിന്നെ, വേവിക്കല്‍ ഒരു നിവൃത്തിയുണ്ടെങ്കിൽ അടുപ്പിന്‍റെ മുകളില്‍ വച്ചു തന്നെ ചെയ്യുക. ഇനിയുമേതൊക്കെ ഇന്നവേറ്റീവ്‌ ആയ രീതികളിലാണ്‌ ജനം അരി വേവിക്കുന്നത് എന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.

“അല്ല, ഇതൊക്കെ വെറും എക്സാജിറേഷന്‍ അല്ലേ?” -- ബ്ലോഗ്.

എക്സാജിറേഷന്‍ മനുഷ്യന്‍റെ ഒരു മുഖമുദ്രയാണെന്നു തോന്നുന്നു. ഗൂഗിളും ഗൂഗിള്‍ കഥകളും കയ്യിലില്ലെങ്കില്‍ പിന്നെ മനുഷ്യനെങ്ങനെ എക്സാജിറേറ്റ് ചെയ്യും?

റഫറൻസ് ഇത് മതിയാവേണ്ടതാണ്‌. ബാക്കിയെല്ലാം അവിടെ നിന്നും കിട്ടും.

Tuesday, November 17, 2009

പരിപ്പ് ‘വേവു’ന്നില്ല

വേവിനെ ഒന്നു കാണാം, രണ്ടുവാക്കു പറയാം എന്നൊക്കെ കരുതി കുറേ നാളായി ഒരു ക്ഷണത്തിനു വേണ്ടി തെണ്ടി നടന്നതാണ്. ഈ തെണ്ടിയെ മറ്റൊരു തെണ്ടിയും മൈന്‍ഡു ചെയ്യുന്നില്ല. സിനിമ കാണാതെ നിരൂപണമെഴുതി തകര്‍ക്കുന്ന കാലമാണ്. പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂട? വേവുകാണാതെ വെന്തിട്ടില്ല എന്നു പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടു ആ പരിപ്പ് അത്രയ്ക്കങ്ങട് വേവുന്നില്ല അഥവാ വെന്തിട്ടില്ല എന്നൊരു തോന്നല്‍.

ഞാന്‍ പറയുന്നതാണേല്‍ മുന്‍‍വരാഗ്യം എന്നെക്കൊണ്ടു പറയിച്ചതാണെന്ന് പറഞ്ഞുപരത്തും പാണന്മാര്‍. റേ ഓസ്സി പറഞ്ഞാല്‍ അസൂയ അങ്ങോരെക്കൊണ്ട് പറയിച്ചതാണെന്ന് പറഞ്ഞുപരത്തും പുള്ളുവന്മാര്‍. ഫേക്ക് സ്റ്റീവ് ജോബ്സ് പറഞ്ഞാല്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ സ്റ്റീവിനെ സ്വാധീനിച്ചെന്നു പറയും പറയന്മാര്‍.

പണ്ടാരമടങ്ങാന്‍! പിന്നെ ഞാന്‍ ആരെക്കൊണ്ട് പറയിപ്പിക്കും?

അതിനാണോ ഇത്ര വലിയ കാര്യം. മുകളില്‍ പറഞ്ഞ താരങ്ങളെപ്പോലെ ആധികാരികമായി പറയാന്‍ കിഡ്നിയുള്ള മൂന്നു പേരെ കണ്ടെത്തി അവരെക്കൊണ്ട് പറയിപ്പിക്കുക.

ഡണ്‍ ഡീല്‍...

എന്നെപ്പോലെ മലയാളം ബ്ലോഗു രംഗത്ത് ക്രെഡിബിലിറ്റിയുള്ള ഒരാളിനെത്തേടി നടന്നപ്പോള്‍ കാലില്‍ തടഞ്ഞത് പൊന്‍‍കുന്നം. അല്ല, പൊന്‍‍രത്നം. മറ്റാരുമല്ല, നമ്മുടെയെല്ലാം അഭിമാനഫാജനമായ (ഫ!) രഞ്ജിത് അവറാച്ചന്‍. അവറാച്ചന്‍ പറഞ്ഞാല്‍ അതില്‍ പിന്നെ തെറ്റില്ല; കുറ്റമില്ല. അദ്ദേഹം തന്‍റെ മാരകായുധമായ റ്റ്വിറ്ററിലൂടെ ലോകത്തോടു പറഞ്ഞു:

“ഗൂഗിള്‍ വേവ് വെറുതെ ഊതി പെരുപ്പിച്ചതാണ്... വേവ് കൊണ്ട് യാതൊരു ഉപയോഗവും ഇതുവരെ എനിക്ക് കണ്ടു പിടിക്കാനായില്ല.”

ഇവിടം കൊണ്ട് നിറുത്തിയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. അദ്ദേഹം തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയില്‍ ഉദ്ഘോഷിക്കുന്നു:

“atlast found a use for wave... "share the torrents"...”

ഇനി റേ ഓസ്സി ലെവലിലുള്ള ഒരാളിനെത്തപ്പിയായി അലച്ചില്‍. ജീവിതകാലം മുഴുവന്‍ ഒരു പ്രതിഭയായി തിളങ്ങിനിന്ന് ലോട്ടസ് നോട്ട്സ്, ഗ്രൂവ് തുടങ്ങിയ അദ്ഭുതാവഹങ്ങളായ സം‍രംഭങ്ങളില്‍ തുടങ്ങി അവസാനം മൈക്രോസോഫ്റ്റിന്‍റെ നാലുമതിലുകളില്‍ അടയ്ക്കപ്പെട്ടുപോയ ഒരു പോരാളി. ആരുണ്ട് നമുക്കിടയില്‍ റേ ഓസ്സിയെപ്പോലൊരാള്‍?

അധികം അന്വേഷിക്കേണ്ടി വന്നില്ല. മലയാളം ബൈബിള്‍, നിഘണ്ടു തുടങ്ങിയ അദ്ഭുതാവഹങ്ങളായ സം‍രംഭങ്ങളില്‍ തുടങ്ങി അവസാനം ചിത്രകാരന്‍, തറവാടി എന്നിവരുടെ തെറിവിളികേള്‍ക്കേണ്ടി വന്ന മലയാളി. മറ്റാരുണ്ട് നമുക്കിടയില്‍ കൈപ്പള്ളിയെപ്പോലൊരാള്‍? ഗൂഗിളെന്നല്ല, യാഹൂവിനെപ്പോലും പച്ചത്തെറി വിളിച്ചിട്ടുള്ള കൈപ്പള്ളി സന്ദേഹിച്ചു:

“Google Wave വേവുമോ?” എന്ന ചോദ്യത്തില്‍ തുടങ്ങി, “കഴിഞ്ഞ മൂന്നു മാസമായി ഗൂഗിൾ വേവിനെ എല്ലാരും ചേർന്ന് വേവിച്ചു പരീക്ഷിക്കുകയാണല്ലോ. ഇന്നുവരെ ഇതു് ചുവ്വെ ഓടിതുടങ്ങിയിട്ടില്ല. ഒരു അരമണിക്കൂറിൽ നാലു തവണ re-start ചേണ്ട ഏതൊരു ഏർപ്പാടിയും എനിക്ക് ഇഷ്ടമുള്ള പരിപാടിയല്ല.” എന്ന ഉത്തരത്തില്‍ കൈപ്പള്ളി എത്തിച്ചേര്‍ന്നത് എത്ര അനായാസമാണ്!

എന്നു മാത്രമോ, വേവാത്ത വേവിനെ വേവിക്കാന്‍ അദ്ദേഹം നാലിന ഊര്‍ജ്ജിത പരിപാടിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. (കാരണം, അതു നടക്കില്ല, ഇതു നടക്കില്ല എന്നു പറഞ്ഞു നടക്കുന്നത് കൈപ്പള്ളിയുടെ സ്വഭാവമല്ല. എന്തു ചെയ്താല്‍ നടക്കും എന്നു നിര്‍ദ്ദേശിക്കുന്ന ഒരേ ഒരു മലയാളിയാണ് കൈപ്പള്ളി.)

മൂന്നില്‍ രണ്ടു പേരായി.

അടുത്ത ലക്ഷ്യം: ഫേക്ക് സ്റ്റീവിന്‍റെ പ്രതിപുരുഷനെ മലയാളം ബ്ലോഗില്‍ നിന്നും കണ്ടെത്തുക എന്നതാണ്. വര്‍ഷങ്ങളോളം ചിന്താ നിര്‍ഭരങ്ങളായ പോസ്റ്റുകളെഴുതി ഒറിജിനല്‍ സ്റ്റീവിനു തലവേദനയായിരുന്ന മഹാന്‍. അവസാനം സ്വന്തം ആള്‍ക്കാരുടെ ചതിയാല്‍ പിടിയ്ക്കപ്പെട്ട യുദ്ധവീരന്‍. വായനക്കാരുടെ രോമാഞ്ചം. ഐഡന്‍റിറ്റി പുറത്തായിട്ടും സ്യൂഡോ പേരില്‍ എഴുതുന്ന പരിഷ്കാരി. ഇതുപോലൊരാള്‍ മലയാളം ബ്ലോഗിലുണ്ടോ?

ഉണ്ടോന്ന്‌! പിന്നില്ലേ? അതല്ലേ നമ്മുടെ കമ്പ്ലീറ്റ് അനോണി ആന്‍റണിച്ചായന്‍. വേവിച്ചിട്ടും വേവാത്ത വേവ് എന്ന ആന്‍റണിയുടെ വേവലാതി അസ്ഥാനത്താണെന്നു കരുതരുത്.

“എടാ ഇപ്പോ ഇതുകൊണ്ട് ഇന്ന്, ഇപ്പോള്‍, ഇവിടെ നിനക്ക് എന്തു ചെയ്യാന്‍ പറ്റും?” എന്ന ചോദ്യത്തിന് ആന്‍റണി കണ്ടെത്തുന്ന ഉത്തരം ഏവരുടേയും കണ്ണു തുറപ്പിക്കാനുതകുന്നതാണ്:

“അറിഞ്ഞൂടണ്ണാ.”

അത്രേ ഞാനും പറയുന്നുള്ളൂ. വേവ് വേവുന്നില്ല. ഹൂയ്, ആരേലും വന്ന് തീ കൂട്ടിയിടണേ.

Sunday, November 8, 2009

ഉണ്ണി (1972- )

1972-ല്‍ തെക്കന്‍ കേരളത്തില്‍ ജനിച്ചു. പട്ടണത്തിലെ പ്രമുഖ കോളേജില്‍ നിന്നും ഇംഗ്ലീഷ് കിട്ടാത്തതിനെത്തുടര്‍ന്ന് വീണ്ടും എഴുതിയെടുത്തു. പഠനമദ്ധ്യേ മദ്ധ്യതിരുവിതാങ്കൂറിലേയ്ക്ക് ഒളിച്ചോടി. ഇറാക്ക്-കുവൈറ്റ് യുദ്ധകാലത്ത് എസ്. എഫ്. ഐ-യില്‍ ചേര്‍ന്ന് സദ്ദാമിനെതിരേ ഒളിവില്‍ പോരാടി. 1986-ല്‍ പിസിസി എന്ന സാംസ്കാരിക സംഘം സ്ഥാപിച്ചു. തുടര്‍ന്ന് കവിത, നാടകം, രാസക്രീഡ എന്നിവയില്‍ പ്രാവീണ്യം നേടി. 17 കവിതകള്‍, 2 നാടകം, ഒരു ഭാര്യ എന്നിവ സ്വന്തമായുണ്ട്. കേന്ദ്ര ഗവണ്മന്‍റിന്‍റെ സോങ് ആന്‍ഡ് ഡ്രാമ അവാര്‍ഡ്, നാഷണല്‍ അവാര്‍ഡ് ഫോര്‍ ദേശീയോദ്ഗ്രഥനം, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടാനിരിക്കുന്നു. ഇതെഴുതുന്ന സമയം വരെ അന്തരിച്ചിട്ടില്ല.

(ഉടനേ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിന്‍റെ ആദ്യപേജ്)

Thursday, November 5, 2009

കോസ്റ്റ്കോ

ഇപ്പോള്‍ അമേരിക്കാവിലല്ലാത്തവര്‍ ഈ പോസ്റ്റ് വായിച്ച് മനസ്സിലാക്കാന്‍ വേണ്ടി അമേരിക്കാവില്‍ വന്ന് കോസ്റ്റ്കോ എന്ന ഹോള്‍സെയൈല്‍ കടയില്‍ അംഗത്വമെടുത്ത്, കോസ്റ്റ്കോ അമേരിക്കന്‍ എക്സ്പ്രസ് ട്രൂ ഏണിംഗ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക.

അമേരിക്കാവില്‍ വന്ന് കോസ്റ്റ്കോ എന്ന ഹോള്‍സെയൈല്‍ കടയില്‍ അംഗത്വമെടുത്ത് കോസ്റ്റ്കോ അമേരിക്കന്‍ എക്സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ തുടര്‍ന്നു വായിക്കുക.

എന്തൊക്കെയാണോ വാങ്ങിയത് എന്നതനിസരിച്ച് നന്ദിസൂചകമായി ആണ്ടിലൊരിക്കല്‍ കോസ്റ്റ്കോ ഒരു റിബേറ്റ് ചെക്ക് അയച്ചുതരും. കാര്‍ഡ് കൊണ്ട് ഇന്ധനം നിറച്ചാല്‍ 3%, ആഹരിച്ചാലോ സഞ്ചരിച്ചാലോ 2%, മറ്റെന്തു കുത്സിതപ്രവൃത്തികള്‍ക്കും 1% എന്ന രീതിയിലാണ് നന്ദിപ്രകടനത്തിന്‍റെ ആക്കവും ആഗമനവും.

ഈ പ്രകടനത്തില്‍ ഒരു ക്യാച്ച് ഉണ്ട്. (പന്തു പിടി അല്ല, ദാ ഇവിടെ ആദ്യത്തെ 32 എണ്ണം കഴിഞ്ഞു വരുന്ന noun സെക്ഷനില്‍ ഏഴാമത്തവനെ നോക്കുക.) കിട്ടുന്ന കാശ് കോസ്റ്റ്കോയില്‍ത്തന്നെ ചെലവഴിക്കണം. അതായത്, വര്‍ഷം 1000 ഡോളര്‍ കോസ്റ്റ്കോയില്‍ കൊണ്ടുക്കളഞ്ഞാല്‍ക്കിട്ടുന്ന നക്കാപ്പിച്ചയായ 20 ഡോളര്‍ വീണ്ടും അവന്മാര്‍ക്കു തന്നെ കൊണ്ടുക്കൊടുത്തോളണം.

“ഉണ്ണിയെ... ഊ...” എന്നീ അക്ഷരങ്ങള്‍ ആ ക്രമത്തില്‍ വരുന്ന ഒരു ചൊല്ലില്ലേ? അതു തന്നെ: “ഉണ്ണിയെക്കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം” എന്നത്. ആ ചൊല്ലിന് ഇവിടെ വലിയ പ്രസക്തിയില്ല. എന്നാലും അതുപോലൊരു ചൊല്ലു ചൊല്ലാന്‍ തോന്നുന്നത് കോസ്റ്റ്കോയുടെ ഈ ചെക്കു കാണുമ്പോഴാണ്. (അപ്പോള്‍ മാത്രമല്ല, എന്നാലും അത് ഒരു സന്ദര്‍ഭമാണ്.)

ചൊല്ലിക്കൊണ്ടിരുന്നാല്‍ പോരല്ലോ. അതിനാല്‍ ഇത്തവണ കിട്ടിയ 60 ഡോളറിന്‍റെ റിബേറ്റ് ചെക്കുമായി ഞാന്‍ കോസ്റ്റ്കോയില്‍ ചെന്നു. 63 ഡോളര്‍ വിലയുള്ള ഒരു അഡ്രസ് പ്ലാക്ക് വാങ്ങി. അടുത്ത വണ്ടി കേറി വീടു പറ്റി.

പിറ്റേ ദിവസം പ്ലാക്ക് പൊതിഞ്ഞു തിരികെ കൊണ്ടു പോയി. തിരിച്ചുകൊടുത്തപ്പോള്‍ കോസ്റ്റ്കോക്കാരിയുടെ ചോദ്യം: പണം പച്ചനോട്ടായി വേണോ അതോ ക്രെഡിറ്റ്കാര്‍ഡിലേയ്ക്ക് തിരിച്ചിടണോ എന്ന്. കോസ്റ്റ്കോ മാത്രമേ ഈ അവസരം വച്ചു നീട്ടുന്നതു കണ്ടിട്ടുള്ളൂ. ആലോചിക്കാതെ പറഞ്ഞു, നോട്ടു മതിയെന്ന്. അത് ക്രെഡിറ്റുകാര്‍ഡുകാരന്‍ അറിയില്ല, അതിനാല്‍ ഈ 63 ഡോളറിന്‍റെ 1% അവന്‍ cashback ആയി തരും. റിബേറ്റ് ചെക്ക് cash ആക്കി, അതിന്‍റെ 1% കൂടുതല്‍ ചേര്‍ത്ത് ഞാന്‍ വീടുപൂകി. ഞാന്‍ ആരാ മോന്‍?