Tuesday, March 24, 2009

ഉത്തരം ഓഫ് ദ മന്ത്

കൈപ്പള്ളി സാര്‍ നടത്തുന്ന ഇതാരുടെ ഉത്തരം ഗോമ്പറ്റീഷനില്‍ ഇതുവരെ പങ്കെടുക്കാന്‍ പറ്റിയില്ല. (പുസ്തകപ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.) പലരുടേയും ഉത്തരങ്ങള്‍ അറുബോറ്. തന്‍റെ ഉത്തരം മറ്റുള്ളവരുടേതിനേക്കാള്‍ കേമവും രസകരവും ഹാസ്യാത്മകവുമാക്കാനുള്ള വെമ്പലില്‍ സ്വത്വം ഇല്ലാതാക്കിയിരിക്കുന്നു.

അല്പമെങ്കിലും ഒറിജിനാലിറ്റി കാട്ടിയവരിലൊരാളാണ് ബെര്‍ളി തോമസ്. ഇതാ ഒരു ക്ലാസിക് ഉദാഹരണം:

ചോദ്യം: ആരുടേ ബ്ലോഗുകള്‍ വേണമെങ്കിലും താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാല്‍ ആദ്യം താങ്കള്‍ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക.

ഉത്തരം: googleblog.blogspot.com, buzz.blogger.com, www.bloggerblog.com, gmailblog.blogspot.com. നാലെണ്ണം മതി. ഇതുകൊണ്ട് തന്നെ അവന്‍മാര്‍ തകര്‍ന്നു പോകും.

തമാശയാണെങ്കിലും ഇതില്‍ കാര്യമുണ്ട്!

(ബെര്‍ളിയുടെ ഉത്തരങ്ങള്‍ വായിച്ചു നോക്കൂ.)

Wednesday, March 18, 2009

വല്ലാത്ത പ്രയോഗങ്ങള്‍

വെള്ളെഴുത്തിന്‍റെ കര്‍മ്മണിപ്രയോഗത്തിനിട്ട് ഉമേഷ് സാര്‍ കര്‍ത്തരി പ്രയോഗം നടത്തിയത് കണ്ടല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നതിനു മുമ്പ് ഈ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു കഴിഞ്ഞു:



എന്നാല്‍ പിന്നെ ഇങ്ങനെ മറുപടി ആയാലോ?

Friday, March 13, 2009

സം‌വൃതയ്ക്കൊരു കത്ത്

(സാധാരണഗതിയില്‍ ഗ-യില്‍ തുടങ്ങുന്നവയോടൊക്കെ എനിക്ക് അലര്‍ജിയാണ്. ഗോസിപ്പ് ഒരു ഉദാഹരണം. മറ്റൊരെണ്ണം കൂടി പറയേണ്ടല്ലോ. എന്നാലും ഈ വാര്‍ത്ത കേട്ടപ്പോള്‍ അലര്‍ജി തല്കാലം മാറ്റി വയ്ക്കാതിരിക്കാന്‍ തോന്നുന്നില്ല.)

വാര്‍ത്ത പറയുന്നു:
“ഇന്ന് രാവിലെ ഗോസിപ്പ് ഉണ്ടാക്കാന്‍ വിഷയമൊന്നുമില്ല. എന്നാല്‍ ഒരു വിഷയം ഉണ്ടാക്കിക്കളയാം. നായകന്‍ പതിവു പോലെ പൃഥ്വിരാജ് തന്നെ. അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് ഇതുവരെ കഥകള്‍ പരക്കാത്ത നായികയെ കണ്ടെത്തണം. എങ്കില്‍ സംവൃത സുനില്‍ ഇരിക്കട്ടെ” - ഈ രീതിയില്‍ ആരെങ്കിലും പടച്ചുണ്ടാക്കിയ കഥയാണോ എന്നത് വ്യക്തമല്ല. പക്ഷേ, പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും പരക്കുന്നു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്: മുകളില്‍ പറഞ്ഞ വാര്‍ത്ത ശരിയാണെങ്കില്‍ മാത്രമേ ഈ കത്ത് സം‍വൃതാ സുനിലിന് കൈമാറാവൂ. ഇല്ലെങ്കില്‍ ഇത് ഡെഡ് ലെറ്റര്‍ ഓഫീസിലേയ്ക്ക് വിട്ടേക്കണേ. വിലപിടിപ്പുള്ള പല വസ്തുക്കളും അവിടെ എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആര്‍ക്കെങ്കിലും ലേലം ചെയ്ത് എടുക്കണമെന്നു തോന്നിയാല്‍ അതിന് തരമാവണമല്ലോ.

ഇനി കത്തിലേയ്ക്ക്:

ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ സം‍വൃതാ സുനിലിന്,

പൃഥ്വിരാജുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കേട്ടു. അഭിനന്ദനങ്ങള്‍.

പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നത് എത്ര ശരി! പ്രേമിച്ചു നടക്കുന്നതൊക്കെ കൊള്ളാം, കെട്ടിക്കഴിഞ്ഞാല്‍ അമ്മായിയമ്മയായി അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് വല്ല ഊഹവുമുണ്ടോ? ഇത് ജീവിതമാണു പെണ്ണേ, അഭിനയമല്ല. പേടി തോന്നിത്തുടങ്ങിയിട്ടെങ്കില്‍ അത് തോന്നാന്‍ പറ്റിയ സമയമാണിത്. അതല്ല, സോപ്പിട്ടൊക്കെ നിന്നോളാമെന്നാണെങ്കില്‍, നീയായി, നിന്‍റെ പാടായി.

ഒരു പ്രധാനകാര്യം കൂടി പറയാനാണ് ഈ കത്ത്. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മലയാളസിനിമയെ രക്ഷിക്കാന്‍ ഇങ്ങനെയൊരു നീക്കം നന്നായി. സിനിമ രക്ഷപ്പെടാന്‍ തന്നാലായതു ചെയ്യുമല്ലോ അല്ലേ? കല്യാണത്തിനു ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം ഇപ്പോള്‍ തന്നെ എടുക്കണം. ഒരു കാരണവശാലും ആ തീരുമാനത്തില്‍ നിന്നും മാറുകയുമരുത്. ഞങ്ങളെപ്പോലെ ഇപ്പോഴും പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും.

പ്രവചനാതീതമായ ഭാവി നല്ലതായിരിക്കാന്‍ ആശംസകള്‍. (സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങളും ‘അനുഭവിക്കുന്നത്’ കാണാന്‍ ഒരു രസം!)

എന്ന്,
ഞാന്‍

Thursday, March 12, 2009

എഞ്ചിനീയറിംഗ് മാര്‍വല്‍

ലോകം മുഴുവന്‍ പറന്നു നടന്ന് മനുഷ്യ നിര്‍മ്മിത മഹാത്ഭുതങ്ങള്‍ കണ്ട് സായൂജ്യമടയാന്‍ സാഹചര്യമില്ലാത്ത നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്കായി ഇതാ ഏതോ ഒരു മഹാനുഭാവലു നയനാനന്ദകരമായ ഈ കാഴ്ച സമ്മാനിക്കുന്നു.



ഏതു സ്വര്‍ഗരാജ്യത്തിലാണ് തന്‍റെ ഉത്ഭവമെന്നോ എന്താണ് തന്‍റെ നിലനില്പിന്‍റെ ആധാരമെന്നോ എന്തൊക്കെയാണ് താന്‍ ലോകത്തോട് വിളിച്ചുപറയുന്നതെന്നോ ലവലേശം ഗൌനിക്കാതെ അനന്തവിഹായസ്സിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന ഈ ധിക്കാരിയെ ആരാണാദരിച്ചുപോകാത്തത്?

ഈ രാഗോദാത്തയെ സൃഷ്ടിച്ച ഹൃദയവിശാലയതുടെ പര്യായമായ അജ്ഞാതാ (അജ്ഞാതേ), അങ്ങേയ്ക്ക് ഒരായിരം നന്ദി.

(ഈ മനോഹരിയെ കണ്ടുമുട്ടിയത് ഇവിടെയാണ്.)

Wednesday, March 11, 2009

എന്തരപ്പീ?

പണ്ടൊരിക്കല്‍ ഇക്കാര്യം എഴുതാനിരുന്നതാണ്. എഴുതി വന്നപ്പോള്‍ മൂത്രമൊഴിപ്പിക്കാന്‍ കൈക്കൂലി എന്ന പോസ്റ്റായിപ്പോയി. എന്നാല്‍ പിന്നെ അന്നു പറയാന്‍ വന്നത് ഇന്ന് പറയാം.

കടയില്‍ കയറിപ്പോയാല്‍ ക്ടാവിന് അപ്പിയിടണം. അപ്പിയില്ലെങ്കില്‍ നല്ല നാലു മുക്കുമുക്കി അപ്പി വരുത്തും. ഓട്ടോമാറ്റിക് ഫ്ലഷ് ഉള്ള കടകളില്‍ പോയാല്‍ പണിയാണ്. ഒന്നുകില്‍ സെന്‍സറിന്‍റെ മുന്നില്‍ കയ്യും കാലും കാട്ടി നിലവിലുള്ള അമേധ്യത്തെ അകറ്റണം. ഇനി വൃത്തിയുള്ള ഒരെണ്ണം കണ്ടു കിട്ടിയാല്‍ ക്ടാവിന്‍റെ അഭ്യാസം കഴിഞ്ഞ് കയ്യും കാലും കാട്ടല്‍ നടത്തണം. ചിലപ്പോള്‍ ഗതികെട്ട് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. (ഇതു തന്നെയാവണം നമുക്ക് മുമ്പ് ഉപയോഗിച്ചവനും ചെയ്തിട്ടുണ്ടാവുക.)

ലോംഗ് ഡ്രൈവുകള്‍ പോവുമ്പോഴുള്ള പ്രശ്നവും ഇതു തന്നെ. കടകളിലാണെങ്കില്‍ ദിവസവും ആരെങ്കിലും കക്കൂസ് കഴുകുമെന്നു വയ്ക്കാം. ഹൈവേകളുടെ സമീപമുള്ള റെസ്റ്റ് ഏരിയകളിലെ കക്കൂസുകളില്‍ ഓട്ടോമാറ്റിക് ഫ്ലഷ് ഉണ്ടായിരുന്നതു കാരണം എത്ര തവണയാണെന്നോ ഞാന്‍ ഭക്ഷണരഹിതനായി യാത്രചെയ്തിട്ടുള്ളത്!

അമേരിക്കയിലെ റെസ്റ്റ് ഏരിയാ കക്കൂസുകളില്‍ ഓട്ടോമാറ്റിക് ഫ്ലഷ് പരിപാടി അവസാനിപ്പികണമെന്നു പറഞ്ഞ് ഒരു പെറ്റീഷന്‍ കൊടുക്കാന്‍ പോവുകയാണ്. എത്രപേരുണ്ടാവും ഇതിലൊപ്പിടാന്‍?

(ഈ പോസ്റ്റിലും തൃശൂര്‍ കമ്പയിലര്‍ ഉപയോഗിക്കരുതെന്ന് അപേക്ഷിക്കുന്നു.)

Tuesday, March 10, 2009

പോസ്റ്റെറസ്

ഗൂഗിളിനെ ചീത്ത വിളിക്കാനല്ലാതെ ആരെയെങ്കിലും നല്ലതു പറയാന്‍ ഉണ്ണിയ്ക്കറിയാമോ എന്നു ചോദിച്ച് കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍ വിളി. ബ്ലോഗു വായിക്കുന്നവരില്‍ എന്‍റെ ഫോണ്‍ നമ്പര്‍ അറിയാവുന്ന ഒരാളേയുള്ളൂ. അയാളുടെ ജോലിദാതാവിനെ ഞാന്‍ ചീത്ത വിളിച്ചിട്ടില്ലെങ്കിലും നല്ലതു പറഞ്ഞിട്ടില്ല.

“ഞാന്‍ ആള്‍ക്കാരെപ്പറ്റി നല്ലതു പറയാറുണ്ടല്ലോ. ഉദാഹരണത്തിന്, കാവ്യാമാധവനെപ്പറ്റിയും റിമി ടോമിയെപ്പറ്റിയും എഴുതുയതു വായിച്ചില്ലേ?” ഞാന്‍ ചോദിച്ചു.

“റിമിയേയും കാവ്യയേയും വിട്. അടുത്ത കാലത്തു കണ്ട വേറേ നല്ല എന്തെങ്കിലും?”

“പോസ്റ്റെറസ്!”

“എന്തോന്ന്?”

പോസ്റ്റെറസ് എന്ന ബ്ലോഗ് സൈറ്റ്. ഫോട്ടോയും പാട്ടുകളും മറ്റും ബ്ലോഗുന്നവര്‍ക്ക് അത്യുത്തമം. ഈമെയിലില്‍ നിന്നും നേരിട്ടു ബ്ലോഗുന്ന ആന്‍റണി സാറിന് പറ്റിയത് ഇതിലും നല്ലതൊന്നു കണ്ടിട്ടില്ല. പാട്ടിന്‍റേയോ ഫോട്ടോയുടേയോ ലിങ്കയച്ചാല്‍ പോസ്റ്ററസ് അത് എംബഡ് ആക്കി കാണിക്കും. ഡോക്യുമെന്‍റുകളും അങ്ങനെ തന്നെ. ഫേസ്ബുക്ക് മുതല്‍ റ്റ്വിറ്റര്‍ മുതല്‍ പല സൈറ്റിലേയ്ക്കും ഒരുമിച്ച് പോസ്റ്റു ചെയ്യാം. സൈനപ്പില്‍ താല്പര്യമില്ലെങ്കില്‍ സൈനപ്പില്ലാതെ ബ്ലോഗാം!”

“നീ ജോലി മാറിയോടേ?” കൂട്ടുകാരന് ആകാംക്ഷ.

“ഇല്ല. എന്നാലും ഞാന്‍ കൂടുതല്‍ പറയുന്നില്ല. നീയൊന്നു കൈ വച്ച് നോക്ക്.”

പ്രമുഖരും അല്ലാത്തവരുമായ വായനക്കാര്‍ക്കും കൈവച്ചു നോക്കാം (എന്നെയല്ല, പോസ്റ്റെറസിനെ).

Monday, March 9, 2009

ഡേ ലൈറ്റ് സേവിംഗ്

ഇന്നലെ രാത്രി അമേരിക്കയില്‍ മിക്കയിടത്തും സമയം മാറിയല്ലോ. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു പോലും പലര്‍ക്കും പലപ്പോഴും ഡേ ലൈറ്റ് സേവിംഗ് എന്തിനാണെന്നറിയില്ല. എന്നെപ്പോലെ എല്ലാര്‍ക്കും വിക്കിപ്പീഡിയ വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമാശീലം ഉണ്ടാവണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു പുതിയ പഠന സഹായി.

പ്ലീസ്, ഇനിയും എന്നോട് ചോദിക്കരുത്, പകരം ആ മേഘങ്ങളിലൊക്കെ ഒന്നു ഞെക്കി നോക്കണേ.

(സ്പൈസി നോഡ്സ് എന്ന സാങ്കേതികവിദ്യ കൂടി ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തട്ടെ.)

Wednesday, March 4, 2009

പേരിലെന്തിരിക്കുന്നു!

പതിവിനു വിപരീതമായി ലിവിംഗ് റൂമില്‍ നിന്നും രാവിലെ CNN-ന്‍റെ ഒച്ച കേട്ടപ്പോഴേ കരുതിയതാണ് ഇന്നത്തെ ദിവസം ശരിയാവില്ലെന്ന്.

“ഇതു കേട്ടോ, ബ്രിട്ടീഷ് പ്രധാനമന്ത്രി...”

എനിക്ക് വേവലാതിയായി. നല്ലോരു പയ്യനായിരുന്നല്ലോ, ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെന്തു പറ്റി എന്ന സ്റ്റൈലില്‍ ഞാന്‍ വീട്ടുകാരിയെ നോക്കി.

“ഗോള്‍ഡന്‍ ബ്രൌണ്‍, സ്വര്‍ണ്ണ തവിട്ടന്‍ പോലും! ഇയാളുടെ അമ്മ ഉള്ളി വയറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ ആയപ്പോഴായിരിക്കും ഇയാള്‍ക്ക് പേരിട്ടത്!” പ്രിയതമ തകര്‍ക്കുകയാണ്.

“First of all, ആ മനുഷ്യന്‍റെ പേര് ഗോര്‍ഡന്‍ ബ്രൌണ്‍ എന്നാണ്, ഗോര്‍ഡന്‍, ഗോള്‍ഡനല്ല.”

“ഓഹോ!”

“Second of all, കൂടെ ജോലി ചെയ്യുന്ന സായിപ്പ് നിന്‍റെ പേരിന്‍റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ ‘beautiful’ എന്നു ഞാന്‍ പറഞ്ഞത് ‘point’ എന്ന് പറഞ്ഞാല്‍ ഇവള്‍ക്ക് പേരിട്ടതാരെടേ എന്ന് സായിപ്പ് ചോദിക്കും എന്നുള്ളതു കൊണ്ടാണ്. അതുകൊണ്ട് പേര് translate ചെയ്യുന്നത് വിട്ടിട്ട് എനിക്ക് വല്ല കണ്ടിയപ്പവും ഉണ്ടാക്കിവയ്ക്ക്.”

Monday, March 2, 2009

തിരിച്ചറിയല്‍ പരേഡ്

മയൂര എന്ന ബ്ലോഗറുടെ പുസ്തകങ്ങള്‍ കണ്ട് എന്‍റേതാണെന്ന് ധരിച്ച് ബഹുമാന്യനായ ദേവന്‍ സാര്‍ പറഞ്ഞ വാക്കുകളാണ് താഴെക്കൊടുക്കുന്നത്:

ഈ ബുക്കിട്ട അണ്ണന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. മാനോജുമെന്റ് പണിയുണ്ട്. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്.

ജുംബാ, സ്മാളടി ദൈവം , ചിത്രാ ബാനര്‍ജീ.. ഭാര്യയും വായനക്കാരിയാണ്. അമര്‍ചിത്രകഥ (തന്നേ?) കുട്ടിയും വായനക്കാരന്‍/രി ആണ്.

നാട്ടില്‍ നിന്നൂ പോന്നപ്പോ നളിനി (ജമീലയല്ല, കുമാരനാശാന്റെ) വിവേകാനന്ദന്‍, ആനന്ദ് തുടങ്ങി അഞ്ചാറുപേര്‍ കൂടെപ്പോന്നു.

തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ് (സീതിഹാജിക്കഥകള്‍ ബുക്ക് ആക്കിയാല്‍ ഈ അണ്ണന്‍ പ്രീപ്പബ്ലിക്കേഷന്‍ സൌജന്യത്തിനു ഡ്രാഫ്റ്റയച്ചു തരും). പിന്നെയാ ഗീത. പ്രോഫറ്റ് പറഞ്ഞ കാര്യം ഓര്‍ത്ത് അതിനെ ഇഗ്നോര്‍ ചെയ്തു.
എന്‍റേതാവുമെന്ന് ദേവന്‍ സാര്‍ ഊഹിച്ച പുസ്തകങ്ങള്‍ എന്‍റേതല്ലെന്നതു പോട്ടെ (ആ കാണിച്ചിരിക്കുന്നതിലുള്ള മൂന്നേ മൂന്ന് പുസ്തകമേ എന്‍റെ കയ്യിലുള്ളൂ), സാറിന് എന്നെപ്പറ്റിയുള്ള സകല ധാരണകളും തെറ്റാണല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു തേങ്ങല്‍. പൂര്‍ണ്ണമായും ഭാഗികമായും തെറ്റിയവ അക്കമിട്ട് നിരത്തുന്നു.

  1. അണ്ണന്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ്: (ആയിരുന്നെങ്കില്‍ എന്തായിരുന്നു?)
  2. മാനോജുമെന്‍റ് പണിയുണ്ട്: (ഇല്ല)
  3. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്: (രണ്ടും ഇല്ല)
  4. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്: (പടം നോക്കുക)
  5. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്: (ഇല്ല)
  6. ഭാര്യയും വായനക്കാരിയാണ്: (അല്ല. അതുകൊണ്ടല്ലേ ഈ ബ്ലോഗ് ഇപ്പോഴും ഇങ്ങനെ നിലനില്‍കുന്നത്)
  7. കുട്ടിയും വായനക്കാരന്‍/രി ആണ്: (ആണ്, ആണ്, വായനയുടെ ഗുണം ഇവിടെക്കാണാം.)
  8. നാട്ടില്‍ നിന്നൂ പോന്നപ്പോ അഞ്ചാറുപേര്‍ കൂടെപ്പോന്നു: (ചിലര്‍ കൂടെപ്പോരാതിരുന്നില്ല)
  9. തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ്: (ആര്‍ക്കാ സാര്‍ അവ ഇഷ്ടമല്ലാത്തത്?)
ഇനി പടവും കൂടി കണ്ട് പടമടങ്ങിയാലും.



എങ്ങനെയുണ്ട്?