Showing posts with label നാട്ടുനടപ്പ്. Show all posts
Showing posts with label നാട്ടുനടപ്പ്. Show all posts

Sunday, January 6, 2013

ഒരു ചെറ്യേ സാധനം

ഈ അമേരിക്കയില്‍ ജീവിക്കുന്ന പ്രവാസികളുടെ ഓരോരോ പ്രശ്നങ്ങളേ!

നാട്ടില്‍ പോകുന്നതും തിരിച്ചുവരുന്നതും ഒരാഘോഷമായിരുന്ന കാലമുണ്ടായിരുന്നു. എല്ലാം മാറി. ഇപ്പോള്‍ ഒളിച്ചും പാത്തുമാണ് യാത്ര. നിങ്ങള്‍ വിചാരിക്കും പോലെ 'മറ്റു'പ്രശ്നങ്ങളൊന്നുമുണ്ടായിട്ടല്ല.

അങ്ങോട്ടുപോകുന്ന കാര്യമറിയുമ്പോള്‍ മുതല്‍ വീട്ടില്‍ നിന്നും റിക്വസ്റ്റുവരും:

"നീ കഴിഞ്ഞതവണ വന്നപ്പോഴും രാധേക്കന്‍റെ മോന് ഒന്നും കൊടുത്തില്ല. ഇപ്പഴെങ്കിലും വല്ലതും കൊണ്ടുവരണേ!"

ഇതു കേട്ടപാതി വരും ഭാര്യയുടെ വക:

"എന്‍റെ അമ്മയ്ക്കും പരിചയക്കാരും ബന്ധുക്കളുമൊക്കെയുണ്ട്, കേട്ടോ!"

'രാധേക്കന്‍റെ' മകനും അമ്മായിയമ്മ വകയിലെ 'ആരോരുമില്ലാത്ത' വിജയനും എല്ലാം സാധനം വാങ്ങിക്കെട്ടിയാലും തീരില്ല, കാര്യങ്ങള്‍.

മധുവിന് എന്തോ ചെറിയ സാധനം തന്നയയ്ക്കാനുണ്ടെന്നു പറയുന്നുണ്ടായിരുന്നു. അന്യനാട്ടില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം നാട്ടുകാരനല്ലെങ്കില്‍ കൂടി എങ്ങനാ ഒരു ചെറിയ സാധനം കൊണ്ടുപോകാന്‍ പറ്റില്ലാന്നു പറയുന്നത്? മാത്രമല്ല, മധുവിന്‍റെ വീട്ടുകാര്‍ നമ്മുടെ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ടു പൊയ്ക്കോളുമത്രേ.

എറണാകുളത്തു നിന്ന് മധുവിന്‍റെ വീട്ടുകാര്‍ ഇത്രടം വന്നത് കൊണ്ടുവന്ന സാധനം എടുത്തു പോകാന്‍ മാത്രമല്ല എന്നു പിന്നെയെല്ലേ അറിയുന്നത്!

"ലേശം ദശമൂലാരിഷ്ടവും, ഒരു നുള്ളു ചമ്മന്തിപ്പൊടിയും, ഇച്ചിര്യേ ചെമ്മീനച്ചാറും, പിന്നെ അവന്‍ തന്നയയ്ക്കാന്‍ പറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കറും മാത്രേ ഈ പൊതീലുള്ളൂ. അവിടെച്ചെന്നിട്ട് ചമ്മന്തിപ്പൊടി കുറച്ചു നിങ്ങള്‍ക്കും തരണമെന്ന് മധു വിളിച്ചപ്പൊ ഞാന്‍ പറഞ്ഞിരുന്നു."

എന്തു പറയാനാ മറുപടി: "മധുവിന്‍റെ അമ്മയേം ചേട്ടനേമൊക്കെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്!" എന്നല്ലാതെ?

ഈ സംഭവത്തില്‍ പിന്നെ രഹസ്യമായാണ് നാട്ടില്‍ പോക്ക്. എന്നാലും വാര്‍ത്ത ലീക്കായാല്‍ വിളിവരും.

ഫോണ്‍ ഭാര്യയെടുത്താല്‍:

"അയ്യോ പിന്നെന്താ? സ്ഥലമുണ്ടെങ്കില്‍ കൊണ്ടു പോകാനാണോ പാട്? ... ഏയ്, ബാഗ് ഫുള്ളായിട്ടില്ല, പക്ഷേ ഇത്തവണ ഉണ്ണിയേട്ടന്‍റെ വീട്ടിലേയ്ക്ക് എന്തൊക്കെയേ കൊണ്ടു പോകുന്നുണ്ട്. ... എന്നോട് ഒന്നും വാങ്ങിച്ചു കൂട്ടല്ലേന്നാ പറഞ്ഞേക്കുന്നത്..."

ഫോണ്‍ ഞാന്‍ എടുത്താല്‍:

മറുതലയ്ക്കല്‍ നിന്നും: "ഒരു ചെറ്യേ സാധനം കൊണ്ടു പോകാനുണ്ടായിരുന്നു."
ഞാന്‍: "മരുന്നാണോ?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "വിസയുടേയോ പവര്‍ ഓഫ് അറ്റോര്‍ണിയുടേയോ പേപ്പറാണോ?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "ചെക്കാണോ, അവിടെ ചെന്നു പോസ്റ്റു ചെയ്യാന്‍?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "ഈ സാധനങ്ങളൊന്നുമല്ലെങ്കില്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. സോറി!"

ഫോണ്‍ വച്ചിട്ട്, ഞാന്‍ എന്നോടുതന്നെ പറയും: "ആണ്ടിലൊരിക്കല്‍ പോകുമ്പോള്‍ എന്‍റെ പഴന്തുണി തന്നെ കൊണ്ടുപോകാന്‍ സ്ഥലം തികയില്ല, അപ്പോഴാണവന്‍റെ അമ്മിക്കല്ല്."

ഇവിടുന്നു വാങ്ങിക്കെട്ടിക്കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും ഇപ്പോള്‍ നാട്ടില്‍ കിട്ടും. പിന്നേം ആള്‍ക്കാര്‍ എന്തിനാണാവോ ഈ "ചെറ്യേ" സാധനങ്ങള്‍ വാങ്ങി വാരിക്കെട്ടുന്നത്?

പോകുന്നതിന്‍റെ തലേന്ന് ചെറ്യേ സാധനം കൊണ്ടുപോകാനുണ്ടായിരുന്ന സ്നേഹിതന്‍ വിളിക്കും:

"അല്ല, എയര്‍പോര്‍ട്ട് റൈഡ് വേണോന്നറിയാന്‍ വിളിച്ചതാ!"
"ഓ, താങ്ക്യൂ. വേണ്ട. ഞാന്‍ അത് അറേഞ്ചു ചെയ്തു..."

അങ്ങനെ ഞാന്‍ കൈയും വീശി പോകുന്നത് നീ കണ്ടു രസിക്കണ്ട‌!

Monday, December 14, 2009

ഉത്തരേന്ത്യന്‍

നിശ്ചയം കഴിഞ്ഞവന് ഒന്നുരണ്ടു ഉപദേശം നല്‍കിയ നാള്‍ മുതല്‍ ഇപ്പോള്‍ പയ്യന്മാര് പിറകേയാണ്. കല്യാണം കഴിഞ്ഞവരും കഴിയാത്തവരുമായി.

ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ പയ്യന്‍. അവന്‍റെ കല്യാണം നടക്കുന്നില്ല. ആശാനാണെങ്കില്‍ വയസ്സ് മുപ്പതോളമായതിനാല്‍ നല്ല ടെന്‍ഷനിലും. പതുക്കെ പിറകേ കൂടി, ഉപദേശത്തിന്.

അവന്‍റെ ജാതിയും ജാതകവും കേട്ടശേഷം ഞാന്‍ പറഞ്ഞു:

“ജാതകം തിരുത്തണം. നല്ല ഒന്നാന്തരം ജ്യോത്സ്യന്മാരെ ഞാന്‍ ഏര്‍പ്പാടാക്കിത്തരാം. ആലോചനവരുന്ന പെണ്ണിന്‍റെ ജാതകത്തിന്‍റെ കോപ്പിയും അയ്യായിരം രൂപയും ഏൽപിച്ചാല്‍ അവളുമായി 9 പൊരുത്തവും ചേരുന്ന ജാതകം ഞാന്‍ ഉണ്ടാക്കിത്തരാം.”

“ഒമ്പത്? പത്തും നടക്കില്ലേ?”

“ചാവാന്‍ ബസ്സിടിച്ചാലും പോരേ, ട്രെയിന്‍ തന്നെ വേണോ? മാത്രമല്ല, ചില ഓബ്‍വിയസ് പൊരുത്തങ്ങള്‍ നമ്മളായിട്ട് ഉണ്ടാക്കേണ്ട കാര്യമില്ല. അതൊക്കെ താനേ പൊരുത്തമായിക്കൊള്ളും.”

“അതൊന്നും നടക്കുമെന്നു തോന്നുന്നില്ല, Any other ideas?”

“എത്ര idea വേണം?”

“നടക്കുമെന്നു ഗ്യാരന്‍റി ഉണ്ടെങ്കില്‍ ഒന്നുമതി യാര്‍.”

“എന്നാ അറ്റകൈ തന്നെ പിടിച്ചോ. ഞാന്‍ ഒരു പെണ്ണിനെക്കൊണ്ട് നിന്‍റെ വീട്ടില്‍ വിളിപ്പിക്കും. അവളു അവളുടെ പേര് സോഫിയ എന്നോ ഫാത്തിമ എന്നോ പറഞ്ഞു പരിചയപ്പെടുത്തും. അവള്‍ നീ എവിടേ എന്ന് അന്വേഷിക്കും. സ്ഥലത്തില്ല എന്ന് നിന്‍റെ വീട്ടുകാര്‍ പറയുമ്പോള്‍ രണ്ടു ദിവസമായി വിളിച്ചിട്ട്, അത്യാവശ്യമായി വിളിക്കാന്‍ പറയാന്‍ അവള്‍ ആവശ്യപ്പെടും. അത്രേയുള്ളൂ.”

“പാകല്‍ ഹെ ക്യാ ആപ്?”

“ഹ കല്യാണം നടക്കുകേം വേണം, പിന്നെ...”

Wednesday, October 14, 2009

നിശ്ചയം

ഓഫീസിലെ മറ്റൊരു മലയാളി പയ്യന്‍സിന്‍റെ കൂടി കല്യാണ നിശ്ചയം കഴിഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ കല്യാണം കഴിഞ്ഞ് അഞ്ചാറു കൊല്ലമായ എന്നോട് അവന്‍ നാണമില്ലാതെ ചോദിച്ചു:

“ഉണ്ണിയേട്ടാ, എന്തെങ്കിലും ഉപദേശം?”

“മകനേ,” ഞാന്‍ താടിതടവിക്കൊണ്ട്, തൊട്ടപ്പുറത്തിരിക്കുന്ന മേഴ്സി കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു: “രണ്ടു മൂന്നു കാര്യം ശ്രദ്ധിച്ചാല്‍ മതി.”

ഒന്ന്, നീ പാചകം ചെയ്യുന്നത് നിര്‍ത്തുക. നിന്‍റെ സാമ്പാറിനും ബീഫ് ഫ്രൈയ്ക്കും അപാരരുചിയായതു കൊണ്ടു പറയുകയാണ്, കെട്ടിക്കഴിഞ്ഞ് ജീവിതകാലം മുഴുവന്‍ സാമ്പാറും ബീഫ് ഫ്രൈയും സ്വയം ഉണ്ടാക്കി ജീവിക്കാന്‍ താല്പര്യമില്ല എങ്കില്‍ ഇന്നു നിര്‍ത്തിയേക്കണം. ഒരു പാചക്കാരനാണെന്ന വാക്ക് മിണ്ടിപ്പോവരുത്. പട്ടിണി കിടന്നാലും ചമ്മന്തി പോലും ഉണ്ടാക്കിയേക്കരുത്.

രണ്ട്, കല്യാണത്തിന് ഇനി നാലു മാസം സമയമുണ്ടല്ലോ. ദിവസം പറ്റുമെങ്കില്‍ 12-14 മണിക്കൂര്‍ ഫോണ്‍ വിളിക്കുക. നിര്‍ത്താതെ സംസാരിക്കുക. ജീവിതകാലം ഇനി ഇതുപോലെ സംസാരിക്കാന്‍ അവസരമുണ്ടായെന്നു വരില്ല. ഈ നാലുമാസം കഴിഞ്ഞാല്‍ നിന്‍റെ സംസാരം അവളു വകവയ്ക്കുകയുമില്ല. എന്നു വച്ച്, അനാവശ്യമായ ഒരു വെളിപ്പെടുത്തലും നടത്തുകയുമരുത്. തുറന്നു പറച്ചിലൊക്കെ എഴുപതു വയസ്സു കഴിഞ്ഞിട്ട് ചെയ്യാവുന്നതേയുള്ളൂ.

മൂന്ന്, ഇക്കാര്യം കല്യാണം കഴിഞ്ഞിട്ടുള്ളതാണ്, സെക്സിന് അധികം ഫ്രീക്വന്‍സിയും വൈവിധ്യവും പാടില്ല. തുടക്കം മുതലുള്ള ആവേശം രണ്ടുകൊല്ലം കഴിഞ്ഞാല്‍ പാലിക്കാന്‍ കഴിയില്ല. അവളോടുള്ള താല്പര്യക്കുറവാണെന്ന് വ്യഖ്യാനിക്കപ്പെടാതിരിക്കാന്‍ ഈ മിതത്വം നല്ലതാണ്.

അഞ്ചാറു മാസം കഴിഞ്ഞ്, പുതുമോടിയൊക്കെ മാറിയിട്ട് വന്നാല്‍ ബാക്കി കൂടി പറഞ്ഞുതരാം. ഗുഡ്‍ലക്ക്.

Wednesday, December 17, 2008

തിരിച്ചു വിളിക്കണോ?

പ്രിയപ്പെട്ട തോമ്മാച്ചാ,

ഫോണില്‍ ഈ വിവരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കട്ടായിപ്പോയാലോ എന്നു കരുതിയാണ്, സുഹൃത്തേ, ഈ കത്തെഴുതുന്നത്.

കഴിഞ്ഞ ആഴ്ച (ഡിസംബര്‍ 13-ന്) ഞാന്‍ നിന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ കട്ടായിപ്പോയത് ഓര്‍ക്കുമല്ലോ. ഉടന്‍ തന്നെ ഞാന്‍ നിന്‍റെ നമ്പര്‍ റീ-ഡയല്‍ ചെയ്തു. അപ്പോള്‍ എന്‍‍ഗേജ്ഡ് ടോണാണ് കിട്ടിയത്. അതില്‍ നിന്നും നീ മിക്കവാറും എന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരിക്കും എന്ന് ഞാനൂഹിച്ചു. എന്നാല്‍ നീ ഇങ്ങോട്ടു വിളിച്ച നേരം ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ നിനക്കും ഒന്നുകില്‍ എന്‍‍ഗേജ്ഡ് ടോണ്‍ കിട്ടിക്കാണും, അല്ലെങ്കില്‍ നേരിട്ട് എന്‍റെ വോയ്സ് മെയിലിലേയ്ക്കു പോയിക്കാണും. ഒരു രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ടും നീ വിളിക്കുന്നില്ലെന്നു കണ്ട് ഞാന്‍ വീണ്ടും നിന്നെ വിളിക്കാന്‍ ശ്രമിച്ചു. നമ്മള്‍ സമാന ചിന്താഗതിക്കാരായതിനാല്‍ (അങ്ങനെയാണല്ലോ നമ്മള്‍ സുഹൃത്തുക്കളാവുന്നതു തന്നെ) നീയും രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ട് എന്നെ വിളിക്കാന്‍ നോക്കി. ചുരുക്കിപ്പറഞ്ഞാല്‍ ആരുമാരും ഗോളടിക്കാതെ പിരിഞ്ഞ സമനിലപോലെയായില്ലേ ആ ഫോണ്‍ വിളി?

ഇനി കാര്യത്തിലേയ്ക്കു കടക്കാം. ഒരാള്‍ മറ്റൊരാളിനെ ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ കട്ടായെന്നു വയ്ക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫോണ്‍ വിളിച്ചയാളാണ് റീ-ഡയല്‍ ചെയ്യേണ്ടത്. വിളി കിട്ടിയ ആളല്ല. ഞാന്‍ തോമ്മാച്ചനെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ കട്ടായതെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കും. ഇനി തോമ്മാച്ചന്‍ എന്നെ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കട്ടായതെങ്കില്‍ തോമ്മാച്ചന്‍ എന്നെ തിരിച്ചു വിളിക്കാന്‍ വേണ്ടി ഞാന്‍ വെയിറ്റു ചെയ്യും. ഓക്കേ?

എല്ലാം പറഞ്ഞപോലെ,
ഞാന്‍.